ചങ്ങരംകുളം: തിരക്കേറിയ കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാത കുറുകെ പൊളിച്ച് വാട്ടർ അഥോറിറ്റി പൈപ്പ് സ്ഥാപിച്ച ശേഷം ടാർ ചെയ്യാതെ മണ്ണിട്ട് നികത്തിയത് അപകട ഭീഷണിയാകുന്നു. ഒരാഴ്ച മുന്‍പ് ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം ജെസിബി ഉപയോഗിച്ച് റോഡ് പൊളിച്ചാണ് പൈപ്പ് സ്ഥാപിച്ചത്.
പ്രവൃത്തി പൂർത്തിയായ ശേഷം കുഴി മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. ടാറിംഗോ കോണ്‍ക്രീറ്റോ നടത്തി റോഡ് പൂർവസ്ഥിതിയിലാക്കിയില്ല. ശക്തമായ മഴയിൽ മണ്ണ് ഒലിച്ചുപോയി റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇത് അപകടങ്ങൾക്ക് കാരണമായതോടെ ജനപ്രതിഷേധം ഉയർന്നു.
തുടർന്ന് കരാർ ജീവനക്കാരെത്തി കുഴികൾ വീണ്ടും മണ്ണിട്ട്മൂടി തടിതപ്പുകയായിരുന്നു. മണിക്കൂറിൽ നൂറുക്കണക്കിന് ദീർഘദൂര വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ തെരുവുവിളക്കുകൾ പോലുമില്ല. രാത്രിയിൽ ഗർത്തങ്ങൾ കാണാൻ കഴിയാത്തത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. റോഡ് അടിയന്തരമായി പൂർവ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.